Monday, September 23, 2019

PA-PA-PPE / പ-പ-പെ (1/3)

ഈ ലോകത്തെ എല്ലാ യുദ്ധങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ചികഞ്ഞിറങ്ങിയാൽ, ഒരൽപ്പം യുക്തിബോധത്തോടെ വിശകലനം ചെയ്താൽ നമുക്കറിയാം ഇതിനെല്ലാം മൂന്നേ മൂന്ന് കാരണങ്ങൾ മാത്രമേ ഉള്ളു.

പണം,പദവി,പെണ്ണ്

നിങ്ങൾ ആലോചിച്ചു നോക്കികോളൂ. ഇത് എന്റെ ജീവിതത്തിലെ അനുഭവം കൊണ്ടും, ഞാൻ വായിച്ച ലേഖങ്ങളുടെയും, പഠിച്ച ചരിത്രത്തെയും ആസ്പദമാക്കി പറഞ്ഞതാണ്. നിങ്ങൾക് വിയോജിപ്പുണ്ടെങ്കിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇനി ഈ മൂന്നും ഘടകങ്ങളും ഞാനും ഈ ലേഖനവും തമ്മില്ലുള്ള ബന്ധം വിശദീകരിക്കാം. അപ്പോൾ അതിനു യുദ്ധങ്ങൾ വേണ്ടേ. ഉണ്ടല്ലോ . നമ്മുടെ എല്ലാ ജീവിതത്തിൽ ഉണ്ടാവാറുള്ള ചെറിയതും വലുതുമായ തർക്കങ്ങൾ , വഴക്കുകൾ എല്ലാം ആണ് ആലങ്കാരികമായി ഞാൻ യുദ്ധം എന്നുദ്ദേശിച്ചത്. ഇവയെല്ലാം ഇരു മനസുകൾ തമ്മിലുള്ള യുദ്ധം തന്നെയല്ലേ? ഇനി ആ മൂന്നു കാര്യങ്ങൾ എന്റെ സ്കൂൾ ജീവത്തിൽ ഉണ്ടായി ചെറിയ സംഭവങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം.1992 മുതൽ 2004 വരെ.

PA for PANAM : 1995

മൂന്നാം ക്ലാസ്സിൽ ഡോൺ ബോസ്കോ സ്കൂളിൽ പഠിക്കുന്ന സമയം. ഈ സമയത് നമ്മുടെ ടോവിനോ തോമസ് ഒന്നാം ക്ലാസ്സിൽ അവിടെ ഉണ്ട്. കാര്യം മനസ്സിലായിലെ? ഞാൻ പുള്ളിക്കാരന്റെ സീനിയർ ആണെന്ന്. സ്‌കൂളിലേക്കുള്ള പോക്ക് വരവ് സത്യൻ ചേട്ടന്റെ കാറിലായിരുന്നു. സ്കൂൾ വിട്ടാൽ ആ വെള്ള അംബാസ്സഡർ കാർ നോക്കി ഓടും. ഓട്ടത്തിനിടയിൽ മനസിന്റെ കൊതി ഞരമ്പ് മുറുക്കുന്ന ഒരു കാഴ്ച ഉണ്ടായിരുന്നു. വൈകീട്ട് സൈക്കളിൽ വന്നു നിക്കുന്ന ഐസ് ഫ്രൂട്ട് ചേട്ടൻ . സിപ് അപ്പും ഐസ് ഫ്രൂട്ട് എല്ലാം ചേട്ടന്മാർ വാങ്ങി നുണയുന്നത്‍ കൊതിയോടെ ഞാൻ നോക്കി നിക്കാറുണ്ട്. പല കളർ അല്ലെ. മഞ്ഞ,ഓറഞ്ച്, ചുവപ്പു, പച്ച എന്നിങ്ങനെ കുറെ. നമ്മുടെ കയ്യിൽ 5 പൈസ പോലുമില്ല. (അന്ന് അഞ്ചിന്റെ പൈസ കോയിൻ ഉള്ള കാലം ആയിരുന്നു). അങ്ങനെ ഒരു ദിവസം സ്കൂൾ ഫീസടക്കാൻ പൈസ അമ്മ തന്നയിച്ചിരുന്നു. ഫീസിന്റെ ബാക്കി അഞ്ചു രൂപ DAIRYയിൽ തിരിച്ചു നൽകി- ഓഫീസിൽ നിന്ന്. എനിക്കൊരു ഐഡിയ തോന്നി. ഇന്ന് ഐസ് ഫ്രൂട്ട് ഇന്റെ സ്വാദൊന്നറിയണം. അന്ന് വണ്ടിയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു. എന്റെ പൂതി കൈയിലുള്ള പൈസയും കാണിച്ചു ചോദിച്ചു. ഒരു നീല ഐസ് ഫ്രൂട്ട് വാങ്ങിച്ചു താരോ എന്ന്. യാതൊരു ആശങ്കയില്ലാതെ ആ അഞ്ചു രൂപയെടുത്തു ആൾ പോയി സൈക്കിൾ ചേട്ടന്റെ കയ്യിൽ നിന്ന് സംഭവം വാങ്ങി. എന്റെ നാവിന്റെ രസകണികകൾ അതിനെ വാരിപ്പുണർന്നു. എന്നാ ടേസ്റ്റ് ആയിരുന്നെന്നൊ. കാറിൽ കയറി വീട്ടിലെത്തും ഞാൻ അതിന്റെ മധുരം അറിഞ്ഞു. ആ സന്തോഷത്തിന്റെ ഒക്കെ പര്യവസാനം 'അമ്മ സ്കൂളിൽ നിന്ന് വന്നു എന്റെ ഡയറി എടുത്ത് നോക്കിയ ആ നിമിഷം ആയിരുന്നു. നല്ല വൃത്തിയായി ബാലൻസ് അഞ്ചു രൂപ എന്ന് അതിൽ എഴുതിയിട്ടുണ്ടാർന്നു. നുണ പറയാനൊന്നും ഞാൻ മെനക്കെട്ടില്ല. ആദ്യമേ കുറ്റസമ്മതം നടത്തി. അത് കൊണ്ടൊന്നും ചീത്തയും പിച്ചൊന്നും ഒഴിവായില്ല. അതെല്ലാം മുറപോലെ നടന്നു. ചോദ്യാന്വേഷണ ഘട്ടത്തിൽ ആണ് എനിക്ക് പറ്റിയ ചതി മനസ്സിലായത്‌. ഒരു ഐസ് ഫ്രുയ്റ്റിന് അംമ്പത് പൈസ മാത്രമേ ഉള്ളു എന്ന് 'അമ്മ മുന്നേ മനസ്സിലാക്കിയിരുന്നു. ടീച്ചറല്ലേ , അമ്മേടെ സ്കൂളിലും ഇമ്മാതിരി ബിസിനസ് ഉണ്ടാവും. അപ്പോളാണ് ഞാൻ അത് ഓർത്തത്. ഞാൻ ബാക്കി പൈസ ചോദിച്ചതുമില്ല. ആ ചേട്ടൻ തന്നതുമില്ല. ആൾടെ കയ്യിൽ ഒരു ഐസ് ഫ്രൂട്ട് മാത്രം ഉണ്ടായിരുന്നുള്ളു താനും. ചതിച്ചതു ഐസ് ക്രീം കാരനോ എന്റെ സീനിയറായ ചേട്ടനോ?പിറ്റേന്ന് രാവിലെ അമ്മ സത്യൻ ചേട്ടനോട് ഇന്നലത്തെ സംഭവം വിവരിച്ചിരുന്നു. ക്രൈസ്റ്റ് കോളേജിനടുത് വീടുള്ള ആ പയ്യനോട് ചോദിക്കാമെന്നും സത്യൻ ചേട്ടൻ ഉറപ്പു കൊടുത്തു.ഞാൻ ആകെ നാണക്കേട് കൊണ്ട് കാറിൽ കയറി ഇരുന്നു. പിന്നെ ഇമ്മെടെ പയ്യൻ അവന്റെ വീട്ടിൽ നിന്ന് കയറിയപ്പോ, എന്റെ പല്ലുകളെ ഞാൻ കടിച്ചു പൊട്ടിക്കുമോ എന്ന് ഭയന്നു. ഭീകരമായ ക്രോധം...അല്ലെങ്കിൽ ഇപ്പോളത്തെ രീതിയിൽ പറഞ്ഞാ കട്ട കലിപ്പ്. ഞാൻ കേറി മേടി. ഒരു ഇടി. എന്നിട്ടേ കാര്യം ചോദിച്ചുള്ളൂ. ഡിക്കിയിൽ ബാഗ് വെച്ച് സത്യൻ ചേട്ടൻ വരുമ്പോളേക്കും SCENE വഷളായി. സത്യൻ ചേട്ടൻ പിന്നെ ഇടപെട്ടു അന്തരീക്ഷം തണുപ്പിച്ചു. ആൾടെ ചോദ്യം ചെയ്യലിൽ, മറ്റവന്റെ ഉത്തരം എന്നെ സ്തബ്ദ്ധനാക്കി. ഒരു രൂപ മാത്രം ആണത്രേ ഞാൻ കൊടുത്തത്. അതിനു രണ്ടു ഐസ് ഫ്രൂട്ട് വാങ്ങി കൊടുത്തു എന്ന്. എന്റെ ദേഷ്യത്തിന് കയ്യും കണക്കും ഇണ്ടാർന്നില്ല. വീണ്ടും കൈയോങ്ങി. സംഭവം കയ്യിൽ നിന്ന് പോകുന്നു എന്ന് മനസ്സിലായ സത്യേട്ടൻ എന്നെ ഫ്രന്റ് സീറ്റിലേക്ക് ഇരുത്തി.ദേഷ്യത്തിൽ എന്റെ അക്രമവാസന ഉണർത്തിയതിൽ പ്രധാന പങ്കു വഹിച്ചത് ബാബു ആന്റണി ആണ്. അന്ന് ബാബു ആന്റണി പടങ്ങൾ ഇറങ്ങി ഹിറ്റ് ആയ കാലമാണ് . ആൾടെ പടങ്ങളുടെ CASATTE കിട്ടാൻ ഭയങ്കര പാടാന്. മണിച്ചിത്രത്താഴിൽ ശോഭനയിൽ നാഗവല്ലി കയറുന്നത് പോലെ എന്നിൽ ഇടയ്ക്കു ബാബു ആന്റണി കയറാറുണ്ട്. അന്ന് ദുർഗ്ഗാഷ്ടമി ആവാൻ ഉള്ള ചാൻസ് ഉണ്ടായിരുന്നു.

സ്കൂളിൽ എത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോളും ഞങ്ങളുടെ ചിറയൽ തുടർന് കൊണ്ടേ ഇരുന്നു. എന്തായാലും ഇന്റർവെൽ ആയപ്പോ എനിക്ക് കൊട്ടെഷൻ ആയി ആൾടെ കൂട്ടുകാർ കൂടെ എത്തി. ഗ്രൗണ്ടിലേക്ക് എന്നെ ഓടിച്ചു. പിന്നെ നല്ല തല്ലായി. എനിക്ക് നന്നായി വേദനിച്ചപ്പോൾ ഞാൻ ഒരു കല്ലെടുത്ത പുള്ളിക്കാരന്റെ നേരെ എറിഞ്ഞു. എല്ലാരുടെയും കുരുത്തം. കൊണ്ടത് നെറ്റിയിലാണ്. അപ്പോളേക്കും അവിടേക്ക് TEACHERS എത്തി. ഹെഡ് മിസ്ട്രസ് ഇന്റെ റൂമിലേക്ക് കൊണ്ട് പോയി. എന്റെ REVENGE STORY ഞാൻ പറഞ്ഞെങ്കിലും, സിനിമയിൽ പോലെ ന്യായം ജയിക്കുകയും, ഹീറോ ഹെഡ് മിസ്ട്രെസ്സിന്റെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു സ്ലോ മോഷനിൽ നടന്നു പൂവുകയൊന്നുമല്ല ഉണ്ടായതു. പകരം നല്ല അടി. ചൂരൽ കൊണ്ട് കൈപ്പത്തിയുടെ മേൽ നല്ല അടി. നല്ല ചൂടോടെ മൂന്ന് എണ്ണം. ഇരു കൈകളിലും. മറ്റവനും കൂട്ടർക്കും മുറയ്ക്ക് കിട്ടി. കൂടെ DIARYയിൽ വീട്ടിലേക്ക് നല്ല ഒരു നീളൻ കുറിപ്പും. ബലേ ഭേഷ്. ഇന്നലെ വീട്ടിൽ കൊടിയേറിയ പെരുന്നാളിന്റെ വെടി കേട്ട് ഇന്നാണ്. എവിടെന്നാവോ തിരി കൊളുത്തി എന്ന് മാത്രമേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു.

തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ ഇന്റർവെൽ ഒക്കെ കഴിഞ്ഞു ഗ്രേസി ടീച്ചർ ഇംഗ്ലീഷ് ക്ലാസ് എടുത്തു തുടങ്ങി.ഞാൻ പതിയെ ചെന്ന് "TEACHER , MAY I GET IN ". ടീച്ചർ ഒരു തീഷ്ണമായ നോട്ടം നോക്കി. കേറി ഇരിക്കെടാ എന്ന് പറഞ്ഞു ബോർഡിലേക്ക് തിരിഞ്ഞു എന്തൊക്കെയോ എഴുതാൻ തുടങ്ങി. ഇനി ഞാൻ ഒരു EXAGGERATION പറയാണ്‌ ട്ടോ. എന്തയാലും ക്ലൈമാക്സ് ഇമ്മക് കളർ ആക്കാമെന്നേ. ക്ലാസ്സിലേക്ക് കയറുമ്പോ സീനിയർസ് ഒക്കെ ആയി ഗ്രൗണ്ടിൽ ഇടിച്ചു വിജയിച്ചു വന്ന ഞാൻ, ഒരു കണ്ണിറക്കി പെൺപിള്ളേർടെ അടുത്ത് ഒരു പുഞ്ചിരി വിതറി , ഷിർട്ടിന്റെ കോളർ ഒന്ന് പൊക്കി ആൺപിള്ളേരോട് കരാട്ടെ ആക്ഷൻ കാട്ടി എന്റെ ഹീറോയിസം സ്ഥാപിച്ചു എന്റെ ബെഞ്ചിലേക്ക് നീങ്ങി. (സത്യത്തിൽ ഉണ്ടായതു നിങ്ങൾ ആലോചിച്ചു മനസ്സിലാക്കിക്കോ)

(NB - അടുത്ത "പ" ഉടൻ , അതുകഴിഞ്ഞാൽ താമസമില്ലാതെ തന്നെ "പെ" )

1 comment: